പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിൽ മെയ് ആറിന് നടക്കാനിരുന്ന ഈ വർഷത്തെ നവഒലി ജ്യോതിർ ദിന ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥന മാത്രമായി ആചരിക്കുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നതെന്നും രാജ്യത്തെമ്പാടുമുള്ള ഗുരു ഭക്തന്മാർ അവരവരുടെ വീടുകളിൽ തന്നെ അന്നേ ദിവസം പ്രാർത്ഥന നടത്തേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരു, ആദി സങ്കൽപത്തിൽ ലയിച്ചതിന്റെ വാർഷികമായ മെയ് 6 ആണ് നവഒലി ജ്യോതിർ ദിനമായി അഘോഷിച്ചു വരുന്നത്. സാധാരണ പതിനായിരത്തോളം ഭക്തരാണ് ഈ ആഘോഷത്തിനായി കേന്ദ്രാശ്രമത്തിലെത്തുക. ലോക്ക് ഡൗണിന്റെ തുടക്കം മുതൽ തന്നെ പോത്തൻകോട് ആശ്രമവും ബ്രാഞ്ചാശ്രമങ്ങളിലും സന്ദർശകരെ ഒഴിവാക്കി കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളമുള്ള ആശ്രമത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും ഐസോലേഷൻ വാർഡുകൾക്കായി വിട്ടു നൽകിയിരുന്നു. കൂടാതെ ആശ്രമത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് അന്നദാനം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിർദ്ദേശ പ്രകാരമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ശാന്തിഗിരിയുടെ ആരോഗ്യ വിഭാഗം സഹകരിച്ചു വരുന്നുണ്ട്.
ശാന്തിഗിരിയിൽ നവഒലി ജ്യോതിർദിനം ആഘോഷമില്ല, പ്രാർത്ഥന മാത്രം





0 Comments